മലപ്പുറം താനൂരിൽ മത്സ്യബന്ധനത്തിനിടെ റസൽ എന്ന മത്സ്യത്തൊഴിലാളിയുടെ വലയിൽ രണ്ട് പിച്ചള നാഗവിഗ്രഹങ്ങൾ കുടുങ്ങി. അഞ്ച് കിലോയിലധികം തൂക്കമുള്ള വിഗ്രഹങ്ങൾ പോലീസിന് കൈമാറി, ഇവ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതാണോയെന്ന് അന്വേഷണം ആരംഭിച്ചു.
മലപ്പുറം: താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ലഭിച്ചത്. വിഗ്രഹങ്ങൾ ഉടൻ തന്നെ റസൽ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കണ്ടെത്തിയ വിഗ്രഹങ്ങൾ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാകാൻ സാധ്യതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.


