മുത്തങ്ങയിൽ കുടുങ്ങിയ കുടുംബത്തെ ബംഗളുരുവിലേക്ക് തിരിച്ചയച്ചു; ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ കേസ്
ഫൈസലിനെ കൂടാതെ കൈക്കുഞ്ഞടക്കം രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അടങ്ങിയ കുടുംബത്തിന് വീട്ടിൽ എത്തണമെന്നതായിരുന്നു ആവശ്യം.
കൽപ്പറ്റ: കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്നെത്തി മുത്തങ്ങ ചെക്പോസ്റ്റിൽ തങ്ങേണ്ടി വന്ന കൈക്കുഞ്ഞടക്കമുള്ള കുടുംബത്തെ തിരിച്ചയച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുട്ടികളുമായി യാത്ര ചെയ്തതിന് ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു.
കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിയായ ഫൈസലും കുടുംബവുമാണ് ഇന്നലെ രാവിലെ മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്. ഫൈസലിനെ കൂടാതെ കൈക്കുഞ്ഞടക്കം രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അടങ്ങിയ കുടുംബത്തിന് വീട്ടിൽ എത്തണമെന്നതായിരുന്നു ആവശ്യം. ഈ ആവശ്യമുന്നയിച്ച് ബംഗളുരുവിലെ പൊലീസ് മേധാവിക്ക് ഫൈസൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് കർണാടകയിലൂടെ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചു.
എന്നാൽ, ഇന്നലെ രാവിലെ മുത്തങ്ങ ചെക്പോസ്റ്റിലെത്തിയ കുടുംബത്തെ മതിയായ കാരണങ്ങളില്ലാത്തതിനാൽ കേരള പൊലീസ് തുടർന്ന് യാത്ര ചെയ്യാൻ അനുവദിച്ചില്ല. മാത്രമല്ല കേരളത്തിൽ തുടരുന്ന പക്ഷം വീട്ടിലേക്ക് പോകാൻ കഴിയില്ലെന്നും നിരീക്ഷണത്തിൽ പോകണമെന്നും അധികൃതർ അറിയിച്ചു. ഇത് നിരാകരിച്ച കുടുംബം കർണാടകയിലേക്ക് തിരികെ പോകാൻ താൽപ്പര്യപ്പെടുകയായിരുന്നു.
രാത്രി വൈകിയും ആർ.ടി.ഒ ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്ന തകരപ്പാടിയിൽ തങ്ങിയതിനെ തുടർന്ന് കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകി. രാവിലെ കർണാടക അധികൃതർക്ക് കുടുംബത്തെ കൈമാറി. മാക്കൂട്ടം ചുരം പാത കർണാടക അടച്ചതോടെയാണ് കുടുംബം മുത്തങ്ങ അതിർത്തിലെത്തിയത്.