മാസത്തിൽ ഒന്ന്, രണ്ട് തവണ ലീവിന് വരുമ്പോള്‍ കഞ്ചാവ് പൊതി രഹസ്യമായി മാര്‍ട്ടിന് കൈമാറും. ഒഡീഷയിൽ നിന്ന് 5,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി 40,000 രൂപയ്ക്ക് നാട്ടിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതി
ആലപ്പുഴ: ഓണക്കാലം ലക്ഷ്യമിട്ട് കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും രാമങ്കരി പൊലീസ് ചേർന്ന് നടത്തിയ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ നടത്തിയ പരിശോധനയില്‍ കിടങ്ങറ പാലത്തിന് സമീപം വെച്ചാണ് പുളിങ്കുന്ന് കിഴക്കേ തലയ്ക്കൽ മാർട്ടിൻ (36), പുളിങ്കുന്ന് വാലയത്ത് അറപ്പുറം വീട്ടിൽ റിനോജ് (40) എന്നിവരെ പിടികൂടിത്. പ്രദേശത്തെ റോഡ് വഴി വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.
പിടികൂടിയ പ്രതികളിൽ റിനോജ്, ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള നഴ്സായി ജോലി ചെയ്യുകയാണ്. മാസത്തിൽ ഒന്ന്, രണ്ട് തവണ ലീവിന് വരുമ്പോള്‍ കഞ്ചാവ് പൊതി രഹസ്യമായി മാര്‍ട്ടിന് കൈമാറും. മാർട്ടിൻ അത് നാട്ടിൽ വിതരണം ചെയ്യുകയുമാണ് ചെയ്തിരുന്നത്. ഒഡിഷയിൽ നിന്നും 5,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി അത് 40,000 രൂപയ്ക്ക് നാട്ടിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതി.
നർക്കോട്ടിക് സെൽ ഡി വൈ എസ് പി ബി പങ്കജാക്ഷന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആമ്പലപ്പുഴ ഡി വൈ എസ് പി കെ എന്‍ രാജേഷ്, രാമൻക്കരി സി ഐ ജയകുമാർ, സി ഐ സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫിസര്‍മാരായ ജോസഫ്, സുൾഫിക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


