കോഴിക്കോട് അകന്നുകഴിയുന്ന ഭാര്യ, കാമുകൻ്റെ സഹായത്തോടെ ആറ് വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയെന്ന് യുവാവ് പോലീസിൽ പരാതി നൽകി. തൻ്റെ സഹോദരിയെ കത്തി കാട്ടി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് കുട്ടിയുമായി ഇവർ കടന്നുകളഞ്ഞതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: അകന്നു കഴിയുന്ന ഭാര്യ, കാമുകൻ്റെ സഹായത്തോടെ ആറ് വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയെന്ന് യുവാവിൻ്റെ പരാതി. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ബജീഷ് ആണ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യയും കാമുകനും ചേർന്ന് തൻ്റെ സഹോദരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബജീഷും ഭാര്യ ശരണ്യയും അകന്നുകഴിയുകയാണ്. ബജീഷിൻ്റെ ഒപ്പമാണ് ആറ് വയസുകാരനായ മകനുണ്ടായിരുന്നത്. ബജീഷിന്റെ സഹോദരി ബബിതയുടെ മരഞ്ചാട്ടിയിലെ വീട്ടിലാണ് മകനെ താമസിപ്പിച്ചിരുന്നത്. ശരണ്യയും കാമുകനായ ഷൈനു എന്നയാളും ഉച്ചയോടെ വീട്ടിലെത്തി സഹോദരിയുമായി തര്‍ക്കിച്ചുവെന്നും കത്തി കൊണ്ട് ആക്രമിച്ചുവെന്നും ബജീഷ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സഹോദരിയെ ആക്രമിച്ച ശേഷം മകനെയും കൂട്ടി ഇരുവരും കടന്നുകളഞ്ഞുവെന്നും യുവാവ് പരാതിയിൽ ആരോപിക്കുന്നു. സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ബജീഷ് ആരോപിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബജീഷും ശരണ്യയും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് മകനെ തന്റെ കൂടെ വിട്ടതെന്നാണ് ബജീഷ് പറയുന്നത്. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.