കൊച്ചി പള്ളുരുത്തിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ എന്ന രാസലഹരിയുമായി 35-കാരൻ പിടിയിലായി. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്. നഗരത്തിൽ പോലീസ് പരിശോധനകൾ ശക്തമാക്കി

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. പള്ളുരുത്തി പെരുമ്പടപ്പ് സെൻ്റ് ജേക്കബ് റോഡ് സലാംസേട്ട് പറമ്പിൽ എംഎസ് ഹൻസർ (35) ആണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി കടേഭാഗം കയ്യാത്തറ ലൈനിൽ പ്രതി താമസിക്കുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു.

മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിന്റെ നിർദ്ദേശത്തിൽ പള്ളുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പിൾ സബ്ബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘത്തിൽ ജൂനിയർ എസ്.ഐ, അശ്വിൻ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജെൻസൻ .കെ.റ്റി, സിവൽ പോലീസ് ഓഫീസർമാരായ ബിബിൻ .കെ.എസ്, അനീഷ്.കെ.എ, സിവി.പി, ജോയറ്റ്, സ്ക്വഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ എഡ്വിൻ റോസ്, അനീഷ്, സിവിൽ പോലീസ് ഓഫീസർ ബിബിൻ , ഉമേഷ് ഉദയൻ എന്നിവരും ഉണ്ടായിരുന്നു.

കൊച്ചി സിറ്റിയിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ വിവിധ ഇടങ്ങളിലായി നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ, മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ 30 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 140 കേസുകൾ രജിസ്റ്റർ ചെയ്തു. അബ്‌കാരി ആക്ട് പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 212 പേർക്കെതിരെ നടപടി സ്വീകരിച്ചെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം ശക്തമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.