മറ്റ് വിനോദ സഞ്ചാരികള്‍ പിന്തിരിപ്പാന്‍ നോക്കിയെങ്കിലും യുവാവ് തന്റെ സാഹസം തുടര്‍ന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവാവിനെ പിടികൂടി കേസെടുത്ത് കോടയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലുമായി.
തൃശ്ശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ കാട്ടുകൊമ്പൻ കബാലിയെ പ്രകോപിച്ച യുവാവ് പത്ത് ദിവസത്തെ റിമാൻഡിൽ. തൃശ്ശൂർ കയ്പമംഗലം സ്വദേശി ഷബീറിനെ ആണ് വനം വകുപ്പ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ യുവാവിനെ പിന്നീട് ജയിലിലേക്ക് മാറ്റി
ഞായറാഴ്ച രാത്രിയായിരുന്നു കാട്ടുകൊമ്പനെ പ്രകോപിപ്പിച്ചു കൊണ്ടുള്ള യുവാവിന്റെ അഭ്യാസ പ്രകടനം. റോഡരികിലേക്ക് ഇറങ്ങിയ കബാലിയെ യുവാവ് ഒച്ച വച്ചും കൈവീശിയും പ്രകോപിപ്പിക്കുകയായിരുന്നു. മറ്റ് വിനോദ സഞ്ചാരികൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രകോപിതനായ കാട്ടാന മുന്നോട്ട് പാഞ്ഞടുത്തപ്പോഴേക്കും ഷബീർ ഓടിമാറുകയായിരുന്നു. അടുത്തുണ്ടായിരുന്ന കാർ കുത്തി മറിക്കാൻ ആന ശ്രമിച്ചു.
കെഎസ്ആര്‍ടിസി ബസ് ജീവനക്കാർ അവസരോചിതമായി ഹോണ്‍ മുഴക്കിയതോടെയാണ് ആന കാടു കയറിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുവാവിനായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കി. അഞ്ചരയോട് കൂടി ഇയാൾ ഉൾപ്പെടെയുള്ള സംഘം അതിരപ്പിള്ളി ചെക്പോസ്റ്റ് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. എട്ടരയ്ക്ക് മലക്കപ്പാറയിലും ഇവരെത്തി. പിന്നീട് പുലർച്ചയോടെയാണ് ഇയാളെ പിന്തുടർന്നെത്തിയ വനപാലക സംഘം പിടികൂടിയത്. വന്യമൃഗത്തെ ഉപദ്രവിച്ചതിനും ഭയപ്പെടുത്തിയതുനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജയിലിലേക്ക് മാറ്റി.
വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video
അതേസമയം നാട്ടാനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയം പരിഗണിക്കാൻ ഹൈക്കോടതിയാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കേരളത്തിലെ നാട്ടാനകളുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ സുപ്രീകോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് നീരീക്ഷണം.
കേരളത്തിൽ നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 135 ആനകൾ കേരളത്തിൽ ചരിഞ്ഞതായും ഹർജിക്കാർ വാദിച്ചു. എന്നാൽ ഈക്കാര്യങ്ങളിൽ കൃത്യമായി ഇടപെടൽ നടത്താനാകുന്നത് ഹൈക്കോടതിക്ക് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രാധന്യമുള്ള പല വിഷയങ്ങളും രാജ്യത്തുണ്ടെന്നും ഇതിൽ എല്ലാം സുപ്രീംകോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതികളുടെ തീരുമാനങ്ങളിൽ പിഴവുണ്ടെങ്കിൽ ആ കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടൽ നടത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, നാട്ടാനകൾക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളെ സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഡിസംബറിൽ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ മാറ്റി.
