വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവരില്‍ ഒരാളാണ് പൊലീസില്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം: വിദേശത്ത് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് മൂന്നുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) നെയാണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൊഴിയൂർ മേഖലകളിൽ നിന്നും യുവാക്കളെ കബളിപ്പിച്ച് വിദേശരാജ്യങ്ങളായ ജർമ്മനി, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു തീരദേശ മേഖലകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്.
2021 ൽ പൊഴിയൂർ സ്വദേശിയായ വിൽഫ്രഡില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപയാണ് ശിവപ്രസാദ് വാങ്ങിയത്. ഇതിന് ശേഷം ശിവപ്രസാദ് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് വിൽഫ്രഡ് പൊഴിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ശിവപ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തീരദേശ മേഖലകളിൽ നിന്നും പലരിൽ നിന്നും വിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു യുവാക്കളെ കബളിപ്പിച്ചു പണം തട്ടിയതായി പ്രതി പോലിസിനോട് സമ്മതിച്ചു. കാഞ്ഞിരംകുളം, വിഴിഞ്ഞം പോലീസ് സ്റ്റേഷനുകളിലും സമാന കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം.
ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്.
