പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഒളിവിൽ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

മാവേലിക്കര: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ രാജൻ (48) ആണ് അറസ്റ്റിലായത്. നവംബർ 20ന് വൈകിട്ട് മൂന്ന് മണിയോടുകൂടി വെട്ടിയാറുള്ള വീട്ടിൽ വച്ച് അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെടുകയും നൽകാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.

മുൻപും പല പ്രാവശ്യം ഇയാൾ മാതാപിതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ട്. പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് രാജനെ പിൻതിരിപ്പിച്ചിരുന്നത്. അമ്മ ശാന്തയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഒളിവിൽ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം കുറത്തികാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടർ സി.വി. ബിജു, എ.എസ്.ഐ മാരായ രാജേഷ് ആര്‍.നായര്‍, രജീന്ദ്രദാസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.