കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തുകയായിരുന്നു.
കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു.
മോഷണമുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കലാണ് പ്രതിയുടെ പതിവ്. ഇയാളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ.മാരായ എസ്.എസ് ശ്രീലാൽ . കെ. ആർ മുരളീധരൻ , എ.എസ്.ഐ പി.എസ്.സാൻവർ സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ, കെ എം മനോജ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതിനിടെ പെരുമ്പാവൂർ പട്ടണത്തിലും പരിസരങ്ങളിലും പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് പതിനേഴ് കേസുകൾ രജിസ്റ്റർ ചെയ്തു. ബസ്‌സ്റ്റാന്റുകൾ, ബാറുകൾ, ലോഡ്ജുകൾ, അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ഇടവഴികൾ, വാഹനങ്ങൾ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു റെയ്ഡ് നടത്തിയത്.
ഡോഗ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. രഹസ്യമായി വിൽക്കാൻ വച്ച പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവിടേയ്ക്ക് എത്തുന്നത്. ഡി.വൈ.എസ്.പി പി.പി ഷംസ് , ഇൻസ്പെക്ടർമാരായ ആർ.രഞ്ജിത്ത്, എം.മനോജ്, ജിജിൻ.ജി ചാക്കോ , എസ്.ഐമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.
