ആളില്ലെന്ന് ഉറപ്പിച്ചു, വീടിന്‍റെ പിന്നിൽ നിന്ന് പിക്കാസെടുത്ത് മുന്നിലെ വാതിൽ കുത്തിതുറന്ന് മോഷണം; അറസ്റ്റ്
റോഡിലൂടെ സഞ്ചരിച്ച് താഴിട്ട് പൂട്ടിയ ഗേറ്റുളള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറയുന്നു
തിരുവനന്തപുരം: തിരുപുറത്ത് ആളില്ലാതിരുന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷ് ( 35 )നെ പൂവാർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപുറം തിരുപുറത്തൂർ പുറുത്തിവിളയിൻ വാറുവിള ദിവ്യ ഇല്ലത്തിൽ ദിവാകരന്‍റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. ദിവാകരനും ഭാര്യയും പെൻഷൻ വാങ്ങാൻ പോയ സമയം, വീടിന്‍റെ പുറക് വശത്ത് വച്ചിരുന്ന പിക്കാസ് കൊണ്ട് വീടിന്‍റെ മുൻവശം വാതിൽ കുത്തിത്തുറന്നായിരുന്നു പ്രതി മോഷണം നടത്തിയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ മാലയും കമ്മലും രാജേഷ് മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയ്ക്ക് ചാത്തന്നൂർ , ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ ഒട്ടനവധി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. റോഡിലൂടെ സഞ്ചരിച്ച് താഴിട്ട് പൂട്ടിയ ഗേറ്റുളള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറയുന്നു. പ്രതിയെ പൂവാർ എസ് എച്ച് ഒ എസ് ബി പ്രവീണിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ , എ എസ് ഐമാരായ ഗിരീഷ് കുമാർ, ഷാജി കുമാർ , സിവിൽ പൊലീസ് ഓഫീസർ മാരായ ഷാജൻ , അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം ആലപ്പുഴയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിലെ പ്രതികൾ പിടിയിലായെന്നതാണ്. ഈ മാസം 27 ാം തിയതി ഉച്ചയ്ക്ക് കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശിയായ അനീഷ് ( 41 ), പുലിയൂർ സ്വദേശിയായി ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ ( 46 ) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ജാഗ്രതാ സമിതികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് പറയാനുള്ളത്