ബൈക്കും ജീപ്പും പിക്കപ്പ് ലോറിയും മോഷണം, കറങ്ങി നടന്ന് മാലപൊട്ടിക്കലും, മുങ്ങി നടന്ന കള്ളൻ പിടിയിൽ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫറോക്ക് മണ്ണാർപാടം കക്കാട് പറമ്പ് പുറ്റേക്കാട് സലാം എന്ന സലാം (42) നെ കോഴിക്കോട് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) ഫറോക്ക് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഈയടുത്ത ദിവസങ്ങളിലായി ജില്ലയിലെ നടക്കാവ്, ഫറോക്ക്,ചേവായൂർ മലപ്പുറം ജില്ലയിലെ തേഞ്ഞിപാലം,പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലും വെച്ച് വാഹനമോഷണം നടത്തുകയും മാല പൊട്ടിക്കുകയും ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന സംഭവ ഉണ്ടായതോടെ ജില്ല ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമൻ ഐപിഎസ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസി കാമറ ദൃശ്യങ്ങളിൽ നിന്നും പ്രതി സലാം ആണെന്ന് തിരിച്ചറിയുകയും ചെയ്തു.
മോഷണം നടത്തി അന്യ ജില്ലകളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വാടകക്ക് ഒളിവിൽ കഴിഞ്ഞ ബുദ്ധിമാനായ കള്ളന് പിന്നാലെ പോലീസും നൂറ്റി അമ്പതിലധികം ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പിന്നാലെ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ബാലചന്ദ്രൻ, സബ് ഇൻസ്പെക്ടർ കെ. ഷുഹൈബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.പി ഷൈജു, പി.സജുകുമാർ എന്നിവരായിരുന്നു
കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്ന് പാഷൻ പ്ലസ് ബൈക്ക് മോഷ്ടിച്ച് മലാപറമ്പ് ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന പൾസർ ബൈക്കും മോഷണം നടത്തിയ ശേഷം മറ്റൊരു ദിവസം രാമനാട്ടുക്കര ബൈപ്പാസിൽ നിന്നും മൂന്നു പവനുള്ള മാലയാണ് പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞത്. പിന്നീട് കോയമ്പത്തൂരിലേക്ക് കടന്ന സലാം വീണ്ടും തിരിച്ചു വന്ന് തേഞ്ഞിപാലത്ത് നിന്ന് നാലര പവൻ സ്വർണ്ണമാലയും കവർന്നു.
Read more: കുന്ദംകുളത്ത് യുവതിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി അതിജീവിതയെ കാണും
വളാഞ്ചേരിയിൽ നിന്നും ബോലേറോ, വെസ്റ്റ്ഹിൽ നിന്നും പിക്കപ്പ് ലോറി, തൃത്താലയിൽ നിന്നും ദോസ്ത് ലോറിയും മോഷണം നടത്തിയത് സലാം ആണെന്ന് ചോദ്യം ചെയ്തതിൽ നിന്നും പൊലീസിനോട് സമ്മതിച്ചു. എട്ടോളം വാറണ്ടും ഇയാൾക്കുണ്ട്. കവർച്ച ചെയ്ത സ്വർണ്ണമാലകൾ പ്രതി കമ്മത്ത് ലൈനിലുള്ള ആഭരണ നിർമ്മാണ ശാലയിലാണ് വിൽപ്പന നടത്തിയതെന്നും,കവർച്ചക്കിടെ പൊട്ടിയ മാല സ്വർണപ്പണിക്കാരന്റെ കയ്യിൽ ഭാര്യയുടെ ആഭരണം എന്ന് പറഞ്ഞു വിളക്കിയ ശേഷമാണ് കടയിൽ വിൽപ്പന നടത്തിയതെന്നും,ഇതിനു മുമ്പ് മോഷണ കവർച്ച കേസുകളിൽ പിടിയിലായ പ്രതി രണ്ട് മാസം മുമ്പാണ് ജയിൽ മോചിതനായതെന്നും ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷൻ എം.എം സിദ്ധിഖ് പറഞ്ഞു.
പിന്തുടർന്നു വരുന്ന പോലീസിൽ നിന്നും രക്ഷപ്പെടാനും പിടിക്കപ്പെടാതിരിക്കാനും സലാം മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുകയും പരമാവധി കാമറകളെ ഒഴിവാക്കുകയുമായിരുന്നു. ജില്ലയിൽ നിന്നും കാണാതായിട്ടുള്ള മറ്റു വാഹനങ്ങളെ കുറിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്. മോഷ്ടിച്ച വാഹനങ്ങളുമായി തമിഴ്നാട്ടിലേക്ക് മടങ്ങുകയാണ് ഇയാളുടെ രീതി.തമിഴ്നാട്ടിൽ വില്പന നടത്തിയിരുന്ന ആളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ്.