ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി മലപ്പുറം എടവണ്ണയിൽ യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശിയായ റഹീസാണ് പിടിയിലായത്, ഇയാൾ ബേക്കറി കച്ചവടത്തിന്റെ മറവിലാണ് ലഹരി കടത്ത് നടത്തിയിരുന്നത്. കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്
മലപ്പുറം: ഊട്ടിയിൽ നിന്ന് കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി മലപ്പുറം എടവണ്ണയിൽ യുവാവ് പിടിയിൽ. അരീക്കോട് തെരട്ടമ്മൽ സ്വദേശി റഹീസാണ് എടവണ്ണ പൊലീസിന്റെ പിടിയിലായത്. പ്രതി ഓടിച്ചിരുന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തിവരുന്ന ആളാണ് പ്രതിയായ അരീക്കോട് തെരട്ടമ്മൽ സ്വദേശി വി പി റഹീസ്. ഇയാൾ ഓടിച്ചിരുന്നത് വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്‍റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറായിരുന്നു.
കാർപെറ്റിന് താഴെ ഒളിപ്പിച്ച് കടത്താൻ ശ്രമം
വാഹനവുമായി ഊട്ടിയിൽ നിന്ന് വരുമ്പോൾ എടവണ്ണ സീതിഹാജി പാലത്തിന് സമീപം എത്തിയപ്പോഴാണ് പൊലീസിന് സംശയം തോന്നി വാഹനം പരിശോധിച്ചത്. കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ചിരുന്ന മൂന്നര കിലോ കഞ്ചാവാണ് പൊലീസ് കണ്ടെടുത്തു. ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നൽകിയാണ് ഇയാൾ കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിച്ചത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
