വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 9 ലക്ഷം രൂപയും 7 പവൻ സ്വർണവും തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുര്യാത്തി സ്വദേശിയായ സച്ചിൻകുമാറിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ബംഗളുരുവിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വെച്ചാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണാഭരണവും കൈക്കലാക്കുകയും ചെയ്ത ശേഷം മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാറി(32)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 2022-ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, യുവതിയുടെ കൈയ്യിൽ നിന്ന് പല തവണയായി 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് ആരോപണം.

പ്രണയം നടിച്ച് പല സ്‌ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് രണ്ട് തവണ വിളിച്ച് വരുത്തിയെങ്കിലും ഇയാൾ എത്തിയില്ലെന്നും യുവതി പരാതി നൽകി. അടുത്തിടെ മറ്റൊരു യുവതിയുമായി രജിസ്‌റ്റർ വിവാഹം ചെയ്യാനുള്ള ശ്രമം നടക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഈ വിവരമറിഞ്ഞ പ്രതി കഴകൂട്ടത്തു നിന്ന് ബംഗളുരുവിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നും പിടിയിലായി. റെയിൽവേ പൊലീസിൻ്റെ സഹായത്തോടെ വിഴിഞ്ഞത്തെ പ്രത്യേക സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


