വിവാഹിതനായിരിക്കെ പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. കിളിമാനൂർ സ്വദേശിയായ ശ്രീഹരിയെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ശിക്ഷിച്ചത്. 2019-ൽ നടന്ന സംഭവത്തിൽ പെൺകുട്ടി ഗർഭിണിയായിരുന്നു.

തിരുവനന്തപുരം: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി (29)യെ യാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പത്താം ക്ലാസുകാരിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. 

Add Asianetnews as a Preferred SourcegooglePreferred

കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്‍റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്പി ടി.ജയകുമാർ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.