തൃപ്പൂണിത്തുറയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനായിരുന്ന മനു, കൊവിഡ് കാരണം ഹോട്ടൽ പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി...

തൃശൂർ: തൃശൂരിലെ ചാലക്കുടിയിൽ കഴുത്തിൽ കത്തിവച്ച് സ്ത്രീയുടെ മാല കവർന്ന പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ. സ്വകാര്യ ഇൻഷുറൻസ് ഏജന്റിന്റെ ഓഫീസിൽ കയറി മാല പിടിച്ചുപറിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി മനു കുര്യനാണ് (33) പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാല കഴുത്തിൽ നിന്ന് ശക്തിയായി വലിച്ചെടുത്തതിനെ തുടർന്ന് ഇൻഷുറൻസ് ഏജന്റായ സത്രീക്ക് കഴുത്തിന് പരിക്കേറ്റു. അതേസമയം ഇയാൾ തട്ടിയെടുത്ത മാല മുക്കുപണ്ടമായിരുന്നു. ഇൻഷുറൻസ് ഏജന്റായ സിന്ധു ജോസഫിന്റെ മാലയാണ് കവർന്നത്. കഴുത്തിൽ കത്തിവച്ച് മാല ഊരി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മുക്കുപണ്ടമാണെന്ന് ഇവർ പറഞ്ഞെങ്കിലും പ്രതി പിടിവിടാൻ കൂട്ടാക്കിയില്ല. മല ഊരിയെടുത്തതിന് ശേഷം സിന്ധുവിനെ തള്ളി താഴെയിട്ട് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മനുവിനെ പിടികൂടിയത്. 

തൃപ്പൂണിത്തുറയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനായിരുന്ന മനു, കൊവിഡ് കാരണം ഹോട്ടൽ പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. അമ്മയിൽ നിന്ന് പണം വാങ്ങി മണ്ണാർക്കാട് ഒരു ഹോട്ടലിൽ താമസിച്ച് വരികായായിരുന്നു. പണം തീർന്നതോടെയാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ഇയാൾ സമാനമായ രീതീയിൽ മറ്റ് രണ്ടിടത്ത് പിടിച്ചുപറിക്കാൻ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ കത്തിവച്ചതിനെ തുടർന്ന് സിന്ധുവിന്റെ കഴുത്തിന് മുറുവേറ്റിട്ടുണ്ട്. കവർച്ചയ്ക്കിടെ ഇൻഷുറൻസ് ഓഫീസിലെ ഉപകരണങ്ങളും പ്രതി തല്ലിത്തകർത്തിട്ടുണ്ട്.