പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു, മാങ്ങ പറിച്ചതിലും വൈരാഗ്യം, 3 സ്ത്രീകളെ വെട്ടി; ഒന്നാം പ്രതിയും പിടിയിൽ
സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ: കായംകുളത്ത് പുല്ലുകുളങ്ങര മൂലശ്ശേരിൽ മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. കീരിക്കാട് നടയിൽ വീട്ടിൽ ബിജു എന്നു വിളിക്കുന്ന ജയേഷ് (40) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 6 ന് രാത്രി കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാം പ്രതിയായ കൃഷ്ണപുരം പുതുവൽ ഹൗസിൽ സജിത്ത് (32), നാലാം പ്രതി കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം വീട്ടിൽ ഉല്ലാസ് ഉത്തമൻ ( 33 ) എന്നിവരെ കഴിഞ്ഞ ദിവസം കായംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും മറ്റ് മൂന്നുപേരും കൂടി മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി മിനിയേയും, സഹോദരി സ്മിതയേയും തടയാൻ ചെന്ന അയൽവാസി നീതുവിനേയും വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. കായംകുളം കുന്നത്താലുംമൂട് ബിവറേജിന് സമീപത്ത് നിന്നാണ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ബിച്ചിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു; പ്രതിയെ സാഹസികമായി പിടികൂടി
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അമ്പലപ്പുഴയിൽ സ്കൂളിൽ നിന്ന് ഇരുമ്പ് ഗേറ്റ് കവർന്ന കേസിഷ രണ്ട് പേർ പിടിയിലായി എന്നതാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13 -ാം വാർഡ് കാക്കാഴം പുതുവൽ റഷീദ് ( 48 ) , അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ സാബു ( 52 ) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കാഴം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഗേറ്റാണ് പ്രതികൾ മോഷ്ടിച്ചത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളിലാണ് പ്രതികളെ സംബന്ധിച്ച സൂചന ലഭിച്ചത്. പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
ദേശീയപാതാ വികസനത്തിനായി സ്കൂള്‍ ഗേറ്റ് അഴിച്ചുവച്ചു, അടിച്ചുമാറ്റി മോഷ്ടാക്കള്‍; അറസ്റ്റ്