പടിഞ്ഞാറത്തറയിൽ നിയമാനുസൃതമായ അളവിൽ കൂടുതൽ വിദേശ മദ്യം കൈവശം വെച്ചതിന് വി.പി. നിഖിൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചില്ലറ വിൽപ്പനയ്ക്കായി ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങിയ 11 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 

കല്‍പ്പറ്റ: പടിഞ്ഞാറത്തറയിൽ നിയമാനുസൃതമായ അളവില്‍ കവിഞ്ഞ വിദേശ മദ്യ ശേഖരവുമായി ഒരാള്‍ പിടിയിലായി. വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടില്‍ വി.പി. നിഖില്‍(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണിതെന്നും ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നാണ് പ്രതി മദ്യം വാങ്ങി സൂക്ഷിച്ചതെന്നും പൊലീസ് പറയുന്നു.

 കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് 11 ലിറ്റര്‍ വിദേശ മദ്യം പടിഞ്ഞാറത്തറ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. 500 മില്ലി ലിറ്ററിന്റെ 22 ബോട്ടില്‍ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണക്കാരായ തൊഴിലാളികള്‍ക്കടക്കം വലിയ വിലയിട്ട് വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചാണ് ഇയാള്‍ വിദേശ മദ്യം ശേഖരിച്ചു വെച്ചിരുന്നത്. അവധി ദിനങ്ങളിലും മറ്റും ആവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ മദ്യക്കുപ്പികള്‍ എത്തിച്ചു കൊടുത്ത് ഉയർന്ന വില ഈടാക്കി ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്ന് കൈവശം വെക്കാവുന്നതിലധികം മദ്യം ഇയാള്‍ വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.