വാറണ്ടുമായി വീട്ടിലെത്തി, ആട്ടിൻ കൂട്ടിൽ കണ്ടത് ഹോർലിക്സ് കുപ്പികളിൽ കഞ്ചാവ് പൊതികൾ; പ്രതി പിടിയിൽ, റിമാൻഡ്
തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളാക്കി വില്‍പ്പന നടത്തുന്ന ആളാണ് പ്രതി
ഇടുക്കി: വാറണ്ടുമായി വീട്ടിലെത്തിയ പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍. 14 ഓളം കഞ്ചാവ് കേസുകളില്‍ പ്രതിയായ സെയ്ദു മുഹമ്മദ്ദിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കഞ്ചാവ് പൊതികളും സംഘം പിടിച്ചെടുത്തു. കഞ്ചാവ് ചെറിയ പൊതികളിലാക്കി ഹോര്‍ലിക്‌സ് കുപ്പിയില്‍ ആട്ടിന്‍കൂടിനടുത്ത് ഒളിപ്പിച്ചു വക്കുന്നതിനിടയിലാണ് കയ്യോടെ പ്രതിയെ പിടിക്കുകയത്.
സംഭവം ഇങ്ങനെ
പതിനാലോളം കഞ്ചാവു കേസുകളില്‍ പ്രതിയാണ് ഇരുമ്പുപാലം മുത്തിക്കാട് കരയില്‍ ആനിച്ചുവട്ടില്‍ സെയ്ദു മുഹമ്മദ്. ഇന്ന് രാവിലെയാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘം ഇയാളുടെ വീട്ടിൽ വാറണ്ടുമായി എത്തിയത്. അടിമാലി കോടതിയില്‍ നിന്നുള്ള വാറണ്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി വീട്ടിലെത്തിയ സമയത്താണ് കഞ്ചാവ് പൊതികളുമായി ഇയാൾ പിടിയിലായത്. അഞ്ഞൂറ് രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനായി പത്തോളം ചെറു പൊതികളിലാക്കി ഹോര്‍ലിക്‌സിന്റെ പ്ലാസ്റ്റിക് കുപ്പിയില്‍ ആട്ടിന്‍കൂടിനടുത്ത് ഒളിപ്പിച്ചു വക്കുന്നതിനിടയില്‍ കയ്യോടെ പ്രതിയെ പിടിക്കുകയായിരുന്നു. 60 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളാക്കി വില്‍പ്പന നടത്തുന്ന ആളാണ് പ്രതി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കുഞ്ഞുമോന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍ , രഞ്ജിത്ത് കവിദാസ് , ഷാരാമോള്‍ , ശരത് എസ് പി എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ
അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിലായെന്നതാണ്. ചിറയിൻകീഴ് സ്വദേശി പ്രജിൻ, ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. 200 നൈട്രോ സെപാം ഗുളികകൾ ഇവരിൽനിന്ന് കണ്ടെടുത്തെന്നും എക്സൈസ് സംഘം വ്യക്തമാക്കി. ഇരുവരും അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ്. മയക്കുമരുന്ന് ഗുളികകൾ ബൈക്കിൽ കടത്തുമ്പോൾ തിരുവനന്തപുരം ചാക്കയിൽ വെച്ചാണ് പിടിയിലായത്.