കൊല്ലം കുണ്ടറയിലെ അംബിപൊയ്ക ദേവി ക്ഷേത്രോത്സവത്തിനിടെ അജോയ് അശോകൻ എന്ന യുവാവ് വടിവാളുമായി പരാക്രമം നടത്തി. സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം, സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

കൊല്ലം: കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാളുമായി യുവാവിന്റെ പരാക്രമം. കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തരെയടക്കം കുണ്ടറ സ്വദേശി അജോയ് അശോകൻ ആക്രമിച്ചു. മൂന്ന് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ക്ഷേത്ര കമ്മിറ്റി ഓഫീസും ഇവിടെയുണ്ടായിരുന്ന മൈക്ക് സെറ്റും അടിച്ച് തകർത്തു. ക്ഷേത്രത്തിന് അകത്ത് കയറിയ പ്രതി തൊഴാൻ നിന്നവരെ ഭീഷണിപ്പെടുത്തി.

സഹോദരൻ്റെ മരണത്തെ തുടർന്ന് ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി കമ്മിറ്റിക്കാർ പറയുന്നു. രണ്ട് മാസം മുൻപ് അജോയ് അശോകൻ്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. 'നിന്നെ കൊല്ലും ഞാന്‍, നീ അവനെ വിളിയടാ' എന്ന് ആക്രോശിച്ചുകൊണ്ടാണ് അജോയ് അക്രമം നടത്തിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു. സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.