വിഷുക്കണിക്ക് ഭാര്യയുടെ വിളക്കെടുത്തു, അമ്മയെ തല്ലി എല്ലൊടിച്ചു, മകൻ അറസ്റ്റിൽ
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയ്യിന്റെ എല്ല് പൊട്ടി.
തൃശൂര്‍: വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ല തര്‍ക്കം കയ്യാങ്കളിയിലെത്തി. മകൻ അമ്മയെ തല്ലി എല്ലൊടിച്ചു. തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരിൽ അമ്മയെ തല്ലി എല്ലൊടിച്ചത്. ഭാര്യയുടെ നിലവിളക്ക് സുധീഷിന്റെ അമ്മ എടുത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയ്യിന്റെ എല്ല് പൊട്ടി. പരിക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണം, മരണവീട്ടിൽ നിന്ന് കവര്‍ന്നത് 31000 രൂപ
കോട്ടയം: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ കടന്നുകയറി പണം കവര്‍ച്ച. കോട്ടയം കോതനെല്ലൂരിൽ ശനിയാഴ്ചയാണ് മോഷണം നടന്നത്. 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയിൽ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം മോഷണം പോയത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകൾ പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു മോഷണം.
പ്രതി വീട്ടിലെത്തുമ്പോൾ മറ്റ് ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. അയൽവാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനുമാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് മുന്നിൽ നിരത്തിയിട്ടിരുന്ന കസേരയിൽ അൽപ്പനേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളിൽ നിര്‍ദ്ദേശം നൽകുകയും ചെയ്ത ശേഷം വീടിനകത്തേക്ക് കയറുകയും മുറിയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു.
വീട്ടിൽ പണം വച്ചിരുന്ന രണ്ട് ബാഗുകളിൽ നിന്നായി 31000 രൂപ കവര്‍ന്ന് പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ബന്ധുക്കളിൽ ചിലര്‍ ചടങ്ങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്. ഓട്ടോയിലാണ് പ്രതി വീട്ടിലെത്തിയത്. മറ്റൊരു ഓട്ടോയിൽ തിരിച്ച് പോയ പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം.