രഘുവും പ്രസന്നയും ഏറെ നാളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

കൊല്ലം: കൊല്ലത്ത് ഒപ്പം കഴിഞ്ഞിരുന്ന പെൺ സൃഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തിയ 56 കാരൻ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘുആണ് മരിച്ചത്. ഓച്ചിറ ചങ്ങന്‍കുളങ്ങര പളളത്തേരില്‍ പ്രസന്നയെയാണ് രഘു പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആളിക്കത്തിയ തീ രഘുവിന്റെ ശരീരത്തിലേക്കും പടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. രഘു ആക്രമിച്ച പ്രസന്നയുടെ നില ഗുരുതരമായി തുടരുകയാണ്. രഘുവും പ്രസന്നയും ഏറെ നാളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തർക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ രഘു, പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി. ഇതിനിടെ രഘുവിനും പൊള്ളലേറ്റി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആലപ്പുണ്ട വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ഇന്നലെ രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.