സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം ആലപ്പുഴയിലുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കു മാറ്റാന്‍ ആംബുലൻസ് വരാൻ കാത്തിരിക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്.

ദില്ലി: കൊവിഡ് ലക്ഷണങ്ങളുമായി പരിശോധനക്കെത്തിയ തമിഴ്നാട് സ്വദേശി കൊവിഡ് ഒ.പി യിൽ നിന്ന് മുങ്ങി. ഹൗസ് ബോട്ട് ജീവനക്കാരനായ തമിഴ്നാട് ഈ റോഡ് അണ്ണാ നഗർ പൂവരശൻ ( 22) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഒ.പി യിൽ നിന്ന് ഇന്നലെ വൈകിട്ട് 7ഓടെ മുങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ട് ജീവനക്കാരനായ ഇയാൾ മൂന്ന് മാസങ്ങൾക്ക് മുമ്പ് ചെന്നയിലേക്ക് മടങ്ങി. ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ തിരിച്ചെത്തി. ഒപ്പം ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയുമായി ആലപ്പുഴ പുന്നമടയില്‍ പുലര്‍ച്ചയോടെ കറങ്ങി നടക്കുന്നത് കണ്ട് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. 

ഇരുവരുടേയും സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം ആലപ്പുഴയിലുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കു മാറ്റാന്‍ ആംബുലൻസ് വരാൻ കാത്തിരിക്കുന്നതിനിടെ രാത്രി 7 ഓടെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളിയെ ആലപ്പുഴയിലുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പൂവരശ്ശനെ കണ്ടെത്തുന്നതിനായി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.