2025 ഒക്ടോബറില്‍ ടെമല്‍ സ്വന്തമായി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആരംഭിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ 9,60,000-ത്തിലധികം ഫോളോവേഴ്സുണ്ട്. ടിക്ടോക്കില്‍ 6,95,000-ത്തിലധികം ഫോളോവേഴ്സും ടെമലിനുണ്ട്.

ഇസ്തംബുള്‍: കുറച്ചു കാലം മുമ്പു വരെ ഇസ്തംബൂളിലെ കരാക്കോയ് തീരദേശ മേഖലയിലെ ഒരു തെരുവ് ഭക്ഷണശാലയില്‍ സഹോദരങ്ങള്‍ക്കൊപ്പം ചെസ്‌നട്ടും ചോളവും വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരന്‍ മാത്രമായിരുന്നു അല്‍പര്‍ ടെമല്‍ എന്ന സുന്ദരനായ ചെറുപ്പക്കാരന്‍. രണ്ട് വര്‍ഷം മുമ്പ് ടെമലിന്റെ ചില ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. പെട്ടെന്ന് തന്നെ അത് വൈറലായി. അതോടെ, ഈ 25-കാരന് ആരാധകര്‍ കൂടി. ഇപ്പോള്‍, ഇസ്തംബുളിലെ വിനോദ സഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുകയാണ് ഈ യുവാവ്. കാണാനും മിണ്ടാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനുമായി ലോകത്തിന്റെ പല ഭാഗത്തുനിന്നും ആരാധകര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

View post on Instagram

ഏഴ് വര്‍ഷമായി തന്റെ കുടുംബത്തിന്റെ തെരുവു ഭക്ഷണശാലയില്‍ ജോലി ചെയ്തുവരികയാണ് ടെമല്‍. കൂടെ രണ്ട് സഹോദരന്‍മാരുമുണ്ട്. ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷണമായി മാറിയിരിക്കുകയാണ് ഈ കടയും ഈ യുവാവും. കഴിക്കാന്‍ മാത്രമല്ല, സെല്‍ഫി എടുക്കാന്‍ കൂടിയാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഈ പ്രദേശത്തെ ടൂര്‍ ഗൈഡുകള്‍ ഇപ്പോള്‍ ഈ കടയെക്കൂടി അവരുടെ വിവരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ടെമലിനെക്കുറിച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. അവയെല്ലാം വൈറലാവുന്നു.

15 വര്‍ഷത്തിലേറെയായി ടെമലിന്റെ കുടുംബം ഈ കട നടത്തുന്നുണ്ട്. മുമ്പൊരിക്കലുമില്ലാത്ത വിധം കടയിലിപ്പോള്‍ ആള്‍ത്തിരക്കാണ്. അവിടത്തെ തെരുവ് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഓടിയെത്തുന്നു. 'ഈ പിന്തുണയ്ക്ക് ഞാന്‍ നന്ദിയുള്ളവനാണ്, കുടുംബത്തെ സഹായിക്കാനും പിന്തുണയ്ക്കാനും ഞാന്‍ ആവുന്നത് ശ്രമിക്കുന്നു. പുതിയ പ്രശസ്തി എന്നെയതിന് സഹായിക്കുന്നു'-ടെമല്‍ പറയുന്നു.

2025 ഒക്ടോബറില്‍ ടെമല്‍ സ്വന്തമായി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആരംഭിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ 9,60,000-ത്തിലധികം ഫോളോവേഴ്സുണ്ട്. ടിക്ടോക്കില്‍ 6,95,000-ത്തിലധികം ഫോളോവേഴ്സും ടെമലിനുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ചെസ്‌നട്ടും ചോളവും വിളമ്പുന്നതും അവരുമായി ഇടപഴകുന്നതും ഫോട്ടോകള്‍ എടുക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ ടെമല്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും, ക്യാമറയ്ക്ക് നേരെ ഫ്‌ലൈയിംഗ് കിസ്സുകള്‍ നല്‍കുന്നതും ടെമലിന്റെ ടിക്ടോക്ക് ലൈവുകളില്‍ കാണാം. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും തത്സമയം കാണുന്ന ആരാധകര്‍ക്ക് 'ഹായ്' പറയാനും ഈ ചെറുപ്പക്കാരന്‍ താല്‍പ്പര്യം കാണിക്കുന്നു.

View post on Instagram

മോഡലിംഗ് ഏജന്‍സികളില്‍ നിന്നുള്ള കരാറുകള്‍ ലഭിച്ചതായി ടെമല്‍ പറയുന്നു. സിനിമകളിലും ടിവി ഷോകളിലും അഭിനയിക്കാനുള്ള അവസരങ്ങള്‍, വിവാഹാലോചനകള്‍ എന്നിവയും ധാരാളമായി വരുന്നു. തുര്‍ക്കിഷ് ഡിജിറ്റല്‍ വാര്‍ത്താ സൈറ്റായ ഫെയ്ന്‍ സ്റ്റുഡിയോ 2025 -ലെ മാന്‍ ഓഫ് ദ ഇയറായി ടെമലിനെയാണ് തെരഞ്ഞെടുത്തത്.

പ്രശസ്തി തലയ്ക്ക് പിടിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ടെമല്‍ പറയുന്നു. 'എല്ലാറ്റിനും അവസാനം, ഞാന്‍ ഞാനായി തന്നെ തുടരും. അദ്ധ്വാനിക്കും. ലക്ഷ്യത്തിലെത്തും. ആളുകള്‍ സ്‌നേഹം കാണിക്കുമ്പോള്‍ വലിയൊരു ഉത്തരവാദിത്തവും കൂടെക്കൊണ്ടുവരുന്നു,. അതിനാല്‍, ജോലിയില്‍ ശ്രദ്ധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.'-ടെമല്‍ പറയുന്നു.