സ്കൂട്ടറിൽ യാത്ര ചെയ്യവെ നടുറോഡിൽ കടുവ, ഭയന്ന് വിറച്ചു; വണ്ടിയുടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞു, പരിക്ക്
കഴിഞ്ഞ ഒരു വർഷമായി പ്രദേശത്തുളള 20 ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നതായി നാട്ടുകാർ പറഞ്ഞു.

കൽപ്പറ്റ : സ്കൂട്ടറിൽ യാത്ര ചെയ്യവെ പെട്ടെന്ന് കടുവയെ കണ്ട് നിയന്ത്രണം നഷ്ടമായി അപകടം. തിരുനെല്ലി ടെമ്പിൾ എംബ്ലോയ്സ് സൊസൈറ്റി ജീവനക്കാരൻ രഘുനാഥിനാണ് പരിക്കേറ്റത്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുനെല്ലി കാളങ്കോട് വെച്ചായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്ന കടുവയ്ക്ക് മുന്നിൽ പെട്ടതോടെ രഘുനാഥ് ഭയന്ന് വിറച്ചു. ഇതോടെ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായി. വാഹനം നിർത്തുന്നതിനിടയിൽ മറിഞ്ഞ് വീണ് പരിക്കുപറ്റി.
കടുവയെ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി അബ്ദുൾ ഗഫുറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒരു വർഷമായി പ്രദേശത്തുളള 20 ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നതായി നാട്ടുകാർ പറഞ്ഞു. നിലവിൽ പനവല്ലി മേഖലയിൽ കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുവെന്ന പരാതിയുണ്ട്. അവിടെ കടുവയ്ക്കായി രണ്ട് കൂടും സ്ഥാപിച്ചിട്ടുണ്ട്.