ഉറ്റവരെ ഒരു നോക്കു കാണാനെങ്കിലും സാധിക്കുമോ എന്ന പ്രതീക്ഷയിലാണ് പെട്ടിമുടിയിലെ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട കറുപ്പായി ദുരന്തമുഖത്ത് കാത്തിരിക്കുന്നത്. ആശ്വസിപ്പിക്കുവാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും മനസ്സില്‍ കയറാടെ സ്വയമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്ന കറുപ്പായി ദുരന്തമുഖത്തെ വേദനയുടെ മുഖമായി. 

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കം പത്തു പേര്‍ അകപ്പെട്ടതിന്‍റെ വേദനയിലാണ് കറുപ്പായി. മൂന്നു മക്കളില്‍ രണ്ടു പെണ്‍മക്കളും ഉരുള്‍പൊട്ടലില്‍ കാണാതായി. കഴിഞ്ഞയാഴ്ച ദുബായില്‍ നിന്നും മടങ്ങിയെത്തിയ മകന്‍ തിരുനെല്‍വേലിയില്‍ കൊവിഡ് നിരീക്ഷണത്തിലാകുകയും കൂടി ചെയ്തതോടെ നീറുന്ന വേദനകള്‍ പങ്കുവയ്ക്കാനാകാതെ വിദൂരത്തില്‍ മിഴിനട്ട് സ്വയം തേങ്ങുകയാണ് കറുപ്പായി. 

Add Asianetnews as a Preferred SourcegooglePreferred

'എങ്കൾ പുള്ളൈ ഇനി ഇല്ലൈയാ സാർ', ആർത്തലച്ച് രാജമലക്കാർ, മണ്ണിനടിയിൽ ഇനിയും 48 പേർ

ഉറ്റവരെ ഒരു നോക്കു കാണാനെങ്കിലും സാധിക്കുമോ എന്ന പ്രതീക്ഷയിലാണ് പെട്ടിമുടിയിലെ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട കറുപ്പായി ദുരന്തമുഖത്ത് കാത്തിരിക്കുന്നത്. സമീപവാസികളുടെ ആശ്വാസവാക്കുകള്‍ കറുപ്പായിയുടെ മനസ്സ് തണുപ്പിക്കുന്നില്ല. അപകടം സംഭവിച്ച വെള്ളിയാഴ്ച രാത്രി പരിചയക്കാരുടെ വീട്ടില്‍ താമസിച്ചെങ്കിലും ഉറങ്ങാതെ നേരം വെളുപ്പിച്ചു. ശനിയാഴ്ച രാവിലെ തന്നെ അപകടസ്ഥലത്തെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിച്ചെങ്കിലും കറുപ്പായി കൂട്ടാക്കിയില്ല. വെള്ളം മാത്രം കുടിച്ച് തളര്‍ന്ന് ഇരിക്കുന്ന കറുപ്പായിയെ ആശ്വസിപ്പിക്കുവാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും മനസ്സില്‍ കയറാടെ സ്വയമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്ന കറുപ്പായി ദുരന്തമുഖത്തെ വേദനയുടെ മുഖമായി. 

നിരീക്ഷണകാലം കഴിഞ്ഞ് മകന്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുമ്പോഴും ഉറ്റവരുടെ എന്തെങ്കിലും അടയാളം കണ്ടാല്‍ മതിയെന്ന് പറഞ്ഞ് അപകടസ്ഥലത്ത് തളര്‍ന്നിരിക്കുന്ന കറുപ്പായിയുടെ കണ്ണീര്‍ ഉടനൊന്നും തോരില്ല.