ഇടതു കൈയ്യിൽ പച്ച കുത്തിയ മാതാവിന്റെ രൂപവും പനിയടിമ എന്ന എഴുത്തുമാണ് തിരിച്ചറിയാൻ സഹായിച്ചതെന്ന് വിഴിഞ്ഞം പൊലീസ്

തിരുവനന്തപുരം: കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷിക്കുന്ന വൃദ്ധൻ മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മൂന്ന് മാസങ്ങൾക്ക് ശേഷം ബന്ധുക്കൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി പനിയടിമ (85) യുടെ മൃതദേഹമാണ് ഇന്നലെ തിരിച്ചറിഞ്ഞത്. 

പലപ്പോഴും വീട്ടിൽ നിന്ന് മാറി നിൽക്കുന്ന പനിയടിമയെ ജൂൺ മുതലാണ് കാണാതായത്. അന്വേഷിച്ചിട്ടും കണ്ടെത്താതെ വന്നതോടെ ഇക്കഴിഞ്ഞ 19 ന് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. എന്നാൽ ജൂൺ 22 ന് റോഡരികിൽ അവശ നിലയിൽ കണ്ട വൃദ്ധനെ മ്യൂസിയം പൊലീസ് ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ 30 ന് മരണമടഞ്ഞ പനിയടിമയുടെ മൃതദേഹം അജ്ഞാതനെന്ന ഗണത്തിൽപ്പെടുത്തി മോർച്ചറിയിലേക്ക് മാറ്റി. 

അന്വേഷണത്തിന്റെ ഭാഗമായി ഒരാഴ്ച മുൻപ് വിഴിഞ്ഞം പൊലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കത്ത് എല്ലാ ആശുപത്രികൾക്കും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പനിയടിമയുടെ മക്കളായ സെവന്തിയമ്മാൾ , ആന്റണി എന്നിവർ മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. 

ഇടതു കൈയ്യിൽ പച്ച കുത്തിയ മാതാവിന്റെ രൂപവും പനിയടിമ എന്ന എഴുത്തുമാണ് തിരിച്ചറിയാൻ സഹായിച്ചതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

'ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് സംഘം ചേർന്ന് മർദിച്ചു'; റാഗിംഗിനിരയായ വിദ്യാർത്ഥി ആശുപത്രിയിൽ