ബെംഗളൂരുവിലെ കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് വാഗ്ദാനം നൽകി ആളൂർ സ്വദേശിയായ സ്ത്രീയിൽ നിന്നും മകനിൽ നിന്നും 88.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

തൃശൂര്‍: ബെം​ഗളൂരുവിൽ ക്രഷര്‍ ബിസിനസ് നടത്തുന്ന ആളൂര്‍ സ്വദേശിയായ സ്ത്രീ, ഇവരുടെ മകൻ എന്നിവരിൽ നിന്ന് ബെം​ഗളൂരുവിലെ കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് 88.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. ആളൂര്‍ വെള്ളാംഞ്ചിറ സ്വദേശി അരിക്കാടന്‍ വീട്ടില്‍ വാട്‌സണ്‍ (42) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വാട്‌സണ്‍ ബഹ്‌റൈനില്‍ ഷേക്ക് ഹമ്മദ് എന്ന വ്യക്തിയുടെ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറായി ജോലി നോക്കുന്ന സമയത്ത് സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. സ്ഥാപന ഉടമ ഷേക്ക് ഹമ്മദതിന്റെ പരാതിയില്‍

ശിക്ഷിക്കപ്പെട്ട് ബഹ്‌റൈനില്‍ നാല്മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പണം തിരികെ അടച്ചാണ് അന്ന് ജയില്‍ മോചിതനായത്. കൂടാതെ പരാതിക്കാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ കേസിലും പ്രതിയാണ്. തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ് കുമാര്‍ എം.ജി., എസ്.ഐമാരായ ബെനഡിക്ട്, രാജേഷ്, ശിവന്‍, ജി.എ.എസ്.ഐമാരായ റാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.