കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകളിലെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വ്യാപാരം

തിരുവനന്തപുരം : കൊറിയർ സ്ഥാപനം വഴി ലഹരി കടത്തി അറസ്റ്റിലായ ശേഷം ജയിലിൽ നിന്നിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയ ആളെ ഡാൻസാഫ് ടീമും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരുമാതുറ ഒറ്റപ്പന സ്വദേശി മാഹീനാണ് (30) പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകളിലെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വ്യാപാരമെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സിന്തറ്റിക് ലഹരിയുമായി തിരുവനന്തപുരം ചിറയിൻകീഴിൽ വെച്ച് പൊലീസിന്റെ പിടിയിലായ ഒരാളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാഹീൻ അറസ്റ്റിലായി. രണ്ടുവർഷം മുമ്പ് ഒരു കൊറിയർ സ്ഥാപനം വഴി വാണിജ്യാടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയതിന് ദേശീയ അന്വേഷണ ഏജൻസിയായ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്ത‌ിരുന്നു. ഈ കേസിൽ ജയിൽ മോചിതനായ ഇയാൾ വീണ്ടും ലഹരി വ്യാപാരം തുടരുന്നതായി വിവരം ലഭിച്ചുവെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.