റോഡ് നിർമാണം ഇഴയുന്നതിനാൽ വെള്ളക്കെട്ട് മൂലം പ്രദേശത്തെ കടകളിലേക്ക് കയറാൻപോലുമാകാത്ത സ്ഥിതിയാണ്.

തിരുവനന്തപുരം: മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. വെള്ളറട ജംഗ്ഷന് സമീപമുള്ള റോഡിൽ നിന്നും വെള്ളം ഓടകളിൽ നിറഞ്ഞ് റോഡ് തിരിച്ചറിയാനാവാതെയാണ് ബൈക്ക് അപകടത്തിൽപെട്ടത്. റോഡിന് വശത്തുകൂടി സഞ്ചരിച്ച യാത്രക്കാരാണ് വീണത്. കാറ്റാടി ആറടിക്കര വീട്ടില്‍ ജയരാജ് (28), സുനില്‍ (41) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ മുതല്‍ തോരാതെ പെയ്യുന്ന മഴയില്‍ വെള്ളം വാര്‍ന്നു പോകാന്‍ കഴിയാതെ വെള്ളറട ജംഗ്ഷനില്‍ ഓട നിറയെ മലിനജലം കെട്ടിനില്‍ക്കുകയാണ്.

റോഡ് നിർമാണം ഇഴയുന്നതിനാൽ വെള്ളക്കെട്ട് മൂലം പ്രദേശത്തെ കടകളിലേക്ക് കയറാൻപോലുമാകാത്ത സ്ഥിതിയാണ്. സമീപത്തെ ഹോട്ടലില്‍ നിന്നുള്ള മാലിന്യവും ഇതിനൊപ്പം റോഡിലേക്കൊഴുകിയെത്തിയതും വെല്ലുവിളിയാണ്. സ്ലാബില്ലാത്ത ഓടയിലെ വെള്ളവും റോഡിലെ വെള്ളവും കലർന്നൊഴുകുന്നത് തിരിച്ചറിയാനാകെ മലിന ജലം കെട്ടിനില്‍ക്കുന്ന സ്ഥലം റോഡ് ആണെന്ന് കരുതി ബൈക്ക് ഓടയിലേക്ക് ഓടിച്ചിറക്കിയതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ആഴമറിയാതെ റോഡ് വക്കിലെ വെള്ളത്തില്‍ കാലു വയ്ക്കുന്നവരെല്ലാം ഓടയില്‍ വീണ് പരിക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തരമായി റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെള്ളറടയെ അപകടരഹിത മേഖലയാക്കി മാറ്റണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.