അക്ഷരാർത്ഥത്തിൽ ഞെട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ്, തോക്കുമായി അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി പ്രതി
നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്
തിരുവനന്തപുരം: നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി തോക്കുമായി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി. അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് നടന്നത്. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. ശേഷം ഇയാൾ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി എന്നചാണ്. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവാണ് പിടിയിലായത്. വെങ്ങാനൂർ കോളിയൂർ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിനെ (23) കോവളം പൊലീസാണ് പിടികൂടിയത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ് എച്ച് ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ, സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.