കഴിഞ്ഞ ദിവസം ശ്രീധരന്റെ മകളുടെ ഭ‍ര്‍ത്താവ് വീട്ടിൽ  ചക്കയുമായെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പ്രകോപിതനായ സജേഷ് ശ്രീധരന്റെ മരുമകനുമായി തര്‍ക്കത്തിലായി.

തൃശൂര്‍: ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ വീടിന് തീയിട്ട് യുവാവ്. തൃശൂരിലെ അവിണിശേരിയിലാണ് ചക്ക കാരണമുണ്ടായ കുടുംബവഴക്കിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടത്. ഇതോടെ മകനെതിരെ പിതാവ് പരാതിയുമായി രംഗത്തെത്തി. ശ്രീധരന്റെ പരാതിയിൽ കേസെടുത്ത നെടുപുഴ പൊലീസ് 46കാരനായ സജീഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതായി പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ എം വി പൗലോസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സജേഷും രണ്ട് മക്കളും ശ്രീധരനും ഒപ്പമാണ് താമസിച്ച് വന്നിരുന്നത്. സജേഷിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ശ്രീധരന്റെ മകളുടെ ഭ‍ര്‍ത്താവ് വീട്ടിൽ ചക്കയുമായെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പ്രകോപിതനായ സജേഷ് ശ്രീധരന്റെ മരുമകനുമായി തര്‍ക്കത്തിലായി. ഇതിനിടെ മരുമകനെ കത്തിയെടുത്ത് കൊല്ലാനും സജേഷ് ശ്രമിച്ചിരുന്നു. 

ഇതിന് പിന്നാലെ ശ്രീധരനും മരുമകനും മകളുടെ പെരിഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങി. ഇവ‍ര്‍ പോയതിന് പിന്നാലെ രാത്രിയിൽ സജേഷ് വീടിന് തീയിടുകയായിരുന്നു. തീയിട്ടതോടെ സജേഷിന്റെ മക്കളുടെ വസ്ത്രങ്ങൾ, പുസ്തകം, എസ്എസ്എൽസി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകൾ എന്നിവ കത്തി നശിച്ചു. ശ്രീധരന്റെ വീടിന് സമീപത്തുള്ളവരാണ് ഇയാളെ വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളെത്തി തീയണയ്ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് സജേഷിനെ അറസ്റ്റ് ചെയ്തു.