തിരുവനന്തപുരം കടയ്ക്കലിൽ സ്കൂൾ വിട്ട് ബസ് സ്റ്റോപ്പിൽ നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആറ്റുപുറം സ്വദേശി ഷൈജുവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ആറ്റുപുറം സ്വദേശി ഷൈജു (40)വിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ലൈംഗികാതിക്രമത്തിന് ശ്രമം നടന്നത്. സ്‌കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടി ബഹളം വെച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിലുള്ളവർ ഇറങ്ങിവന്നു. ഇതോടെ ഓടി രക്ഷപ്പെട്ട ഷൈജു തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. എന്നാൽ നാട്ടുകാർ പ്രദേശത്താകെ തിരച്ചിൽ നടത്തി. പിന്നാലെ തൊട്ടടുത്ത മലയിൽ നിന്നും ഇയാളെ പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.