ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു ബിനോയ് മദ്യം കടത്തിയിരുന്നത്.
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ കേരളത്തിലേക്ക് കടത്തിയ കർണാടക മദ്യവുമായി മധ്യവയസ്കൻ പിടിയിലായി. ബത്തേരി കോട്ടക്കുന്ന് പുത്തന്‍പുരയില്‍ വീട്ടില്‍ പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന മദ്യവുമായി ബിനോയിയെ പിടികൂടിയത്. ഏഴ് കുപ്പി കര്‍ണാടക മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു ബിനോയ് മദ്യം കടത്തിയിരുന്നത്. ബാക്പാക്കില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. എസ്.ഐമാരായ ജയപ്രകാശ്, അനന്തു, എ.എസ്.ഐമാരായ അശോകന്‍, ഹംസ, സുമേഷ് എന്നിവരാണ് ബസ് പരിശോധിച്ച സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലാകമാനം കനത്ത പരിശോധനയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനായി കള്ളപ്പണം കടത്തുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.


