റാഗിംഗ്: ജൂനിയര്‍ വിദ്യാർത്ഥിയെ മർദ്ദിച്ച കേസില്‍ മൂന്ന് പേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികളായ പ്രതികൾ ബൈക്ക് ചാവി, റിംഗ് എന്നിവ കൊണ്ട് ആക്രമിച്ച് മുഖത്തെ എല്ല് പൊട്ടിച്ചുവെന്നാണ് കേസ്. പ്രതികൾ നിർദേശിച്ച പ്രകാരം കോളേജിൽ വരാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
മഞ്ചേരി: ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കൊണ്ടോട്ടി നെടിയിരുപ്പ് പാറ വീട്ടിൽ പി ഹസീബ് (20), ഐക്കരപ്പടി പുത്തൂപ്പാടം എടക്കാട് എൻ ഇ മുഹമ്മദ് മുഹ്സിൻ (19), കൊണ്ടോട്ടി മുണ്ടക്കൻ കുന്നപ്പള്ളി പന്നിക്കുഴിയിൽ മുഹമ്മദ് ബിഷർ (19) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.
2019 ഒക്ടോബർ 24ന് ഉച്ചക്ക് 12.50ന് പുളിക്കൽ വലിയപറമ്പ് ബ്ലോസം കോളേജ് പരിസരത്താണ് സംഭവം. ഇതേ കോളേജിൽ പഠിക്കുന്ന പരാതിക്കാരനായ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികളായ പ്രതികൾ ബൈക്ക് ചാവി, റിംഗ് എന്നിവ കൊണ്ട് ആക്രമിച്ച് മുഖത്തെ എല്ല് പൊട്ടിച്ചുവെന്നാണ് കേസ്. പ്രതികൾ നിർദേശിച്ച പ്രകാരം കോളേജിൽ വരാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. കൊണ്ടോട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.