മാങ്കുളം ശേവല്‍കുടി മധ്യവയസ്കന്റെ കൊലപാതകം: പ്രതിയെ എത്തിച്ച് തെളിവെടുത്തു
മാങ്കുളം ശേവല്‍കുടിയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ബിബിന്‍ വിത്സനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ഇടുക്കി: മാങ്കുളം ശേവല്‍കുടിയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ബിബിന്‍ വിത്സനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. റോയിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഷോക്ക് അബ്സോർബർ പൊലീസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
വ്യാഴാഴിച്ച രാത്രിയിലായിരുന്നു റോയിയെ ശേവല്‍കുടി ഭാഗത്തേക്ക് പോകുന്ന വഴിയോരത്ത് പരിക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കും വഴി ഇയാള്‍ മരിക്കുകയായിരുന്നു. മാങ്കുളം ശേവല്‍കുടി ഭാഗത്ത് മധ്യവയസ്‌ക്കനായ വരിക്കയില്‍ റോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാങ്കുളം കുവൈറ്റ്‌സിറ്റി സ്വദേശി ബിബിന്‍ വില്‍സനെ മൂന്നാര്‍ പൊലീസ് കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ബൈക്കിന്റെ ഷോക്ക് അബ്സോർബർ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. ഇത് പുഴയില്‍ എറിഞ്ഞ് കളഞ്ഞതായുള്ള പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയിലും പരിസരപ്രദേശത്തും ആദ്യം തിരച്ചില്‍ നടത്തി. പിന്നീട് പ്രതിയുടെ വീട്ടിനുള്ളില്‍ നിന്നുതന്നെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
പ്രതിയും മരണപ്പെട്ട റോയിയും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൂന്നാർ സിഐ മനേഷ് കെ പൗലോസ് പറയുന്നു. വ്യാഴാഴിച്ച രാത്രിയിലായിരുന്നു റോയിയെ ശേവല്‍കുടി ഭാഗത്തേക്ക് പോകുന്ന വഴിയോരത്ത് പരിക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹജാരാക്കി റിമാൻഡ് ച്ചെയ്തു.