തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ഇന്നലെ രാത്രി എട്ടരയോടെ ബിജു ചക്കുമൂട്ടില്‍ എന്നയാളുടെ വീട്ടിലാണ് സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം എത്തിയത്. 

കോഴിക്കോട്: ഇന്നലെ രാത്രി എട്ടരയോടെയാണ് സ്ത്രീയടക്കമുള്ള മൂന്നംഗ മാവോയിസ്റ്റ് സംഘം ജീരകപ്പാറ വനമേഖലയിലെ തൂഷാരഗിരിയില്‍ എത്തിയത്. ഒരു മണിക്കൂറോളം ചക്കുംമൂട്ടില്‍ ബിജു എന്നയാളുടെ വീട്ടില്‍ സംഘം ചെലവഴിച്ചു. മൂന്ന് പേരും തോക്കുമായാണ് എത്തിയത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയും തോക്കിന്‍റെ പ്രവര്‍ത്തനം കാണിച്ചു കൊടുക്കുകയും ചെയ്ത സംഘം വളരെ സൗഹാര്‍ദ്ദമായാണ് പെരുമാറിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഉണ്ണിമായ, സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് കോടഞ്ചേരി പൊലീസിന്‍റെ നിഗമനം. നേരത്തെ മാവോയിസ്റ്റുകള്‍ എത്തിയിരുന്ന മണ്ഡപത്തില്‍ ജോസിന്‍റെ വീടിന് സമീപമാണ് ബിജുവിന്‍റെ വീട്. മുന്‍പ് ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും ശേഖരിച്ചാണ് മാവോയിസ്റ്റുകള്‍ മടങ്ങിയിരുന്നതെങ്കില്‍ ഇത്തവണ അതുണ്ടായില്ല.

തുഷാരഗിരിയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മാവോയിസ്റ്റ് സാനിധ്യം പൊലീസിനെ കുഴയ്ക്കുകയാണ്. നേരത്തെ തണ്ടര്‍ബോര്‍ട്ട് അടക്കം കാട്ടിനുള്ളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല.