മാപ്രാണത്ത് ഇരിങ്ങാലക്കുട നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥി വിമി ബിജേഷിൻ്റെ വീടിന് നേരെ കല്ലേറുണ്ടായി. പ്രചരണത്തിന് പോയ സമയത്ത് നടന്ന ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന വയോധികയായ അമ്മയും രണ്ട് മക്കളും ഭയന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

തൃശൂർ: മാപ്രാണത്ത് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി പാണപറമ്പിൽ വിമി ബിജേഷിൻ്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭർത്താവ് ബിജേഷ് വിദേശത്താണ്. വയോധികയായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കല്ലേറിനെ തുടർന്ന് അമ്മയും മക്കളും ഭയന്ന് ഉടൻ തന്നെ വിമിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു.