മിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്‍റെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആന്‍റണിയുടെ ട്രോളർ ബോട്ടുമാണ് പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്.  

തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് പട്രോളിംഗ് സംഘം പിടികൂടി. തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്‍റെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആന്‍റണിയുടെ ട്രോളർ ബോട്ടുമാണ് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്.രാജേഷിന്‍റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്‌മെന്‍റ് പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എന്ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്ത് നിന്നും പരിശോധനയ്ക്കിറങ്ങിയത്. സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ എ, ലൈഫ് ഗാര്ഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആന്‍റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർ പട്രോളിങ്ങിന്‍റെ ഭാഗമായി.