തിരുവനന്തപുരം വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. വടശ്ശേരിക്കോണം സ്വദേശികളായ അനിൽ കുമാർ, മകൻ അച്ചു എന്നിവർ ആക്രമണത്തിനിരായി. ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി മർദിച്ചു.

തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വടശ്ശേരിക്കോണം സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരെയും നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി മർദിച്ച ശേഷമാണ് ഉപേക്ഷിച്ചത്.

കാടുപിടിച്ച ഒറ്റപ്പെട്ട പ്രദേശത്തുള്ള പണിതീരാത്ത വീടിനുള്ളിലെ ഒരു മുറി ഗ്ലാസ് ഉപയോഗിച്ച് സ്റ്റുഡിയോ മാതൃകയിൽ സൗണ്ട് പ്രൂഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതുമൂലം അകത്തുനിന്ന് നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം കേൾക്കാത്ത തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.