അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 14കാരൻ വിടവാങ്ങി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൂര്യദേവ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി.
മണ്ണഞ്ചേരി: നാടിന്റെ കരുതലിനും പ്രാർത്ഥനകൾക്കും കാത്തുനിൽക്കാതെ പതിനാലുകാരനായ സൂര്യദേവ് വിടപറഞ്ഞു. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ തോപ്പുവെളിയിൽ പരേതനായ രതീഷിന്റെ മകൻ സൂര്യദേവ് (14) ആണ് മരിച്ചത്. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച പുലർച്ചെ വീട്ടിലായിരുന്നു അന്ത്യം. മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
അപൂർവ അർബുദ രോഗം ബാധിച്ച സൂര്യദേവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി കാവുങ്കൽ ഗ്രന്ഥശാല ആന്റ് വായനശാലയും ഗ്രാമീണ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബും സംയുക്തമായി ചേർന്ന് സൂര്യദേവ് ചികിത്സാ സഹായ സമിതി രൂപീകരിച്ച് ആവശ്യമായ തുക കണ്ടെത്തിയിരുന്നു.
സമാന രോഗം ബാധിച്ചാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് പിതാവ് രതീഷ് മരിച്ചത്. മാതാവ്: സൗമ്യ. സഹോദരൻ: ആദിദേവ് (വിദ്യാര്‍ത്ഥി). സൂര്യദേവിന്റെ വേർപാട് നാടിനെയാകെ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തി.


