ആലപ്പുഴയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 150 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി. ഇവരിൽ നിന്ന് 4.64 ലക്ഷം രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു. അറസ്റ്റിനിടെ പ്രതികളിലൊരാൾ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ വ്യവസായിക അളവിൽ രാസലഹരിയുമായി യുവാക്കളെ പിടികൂടി. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിൽ ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട വാർഡിൽ മുറിയിൽ കരിചിറ വീട്ടിൽ അർഷാദ് (23) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് ഇവരിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റമിൻ, ലഹരി ഇടപാടുകളിലൂടെ ലഭിച്ച 4.64ലക്ഷം രൂപ എന്നിവ എക്സൈസ് കണ്ടെത്തി.

വിപണിയിൽ ഒരു ഗ്രാമിന് 3,000 രൂപവിലവരുന്നതാണിത്. കൂടാതെ ലഹരി ഈടപാടുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡയറി മഴു, എസ് ആകൃതിയിലുള്ള കത്തി എന്നിവയും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്. ഇവർ ജില്ലയിലെ മൊത്തലഹരിക്കച്ചവടക്കാരാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ജില്ലയിൽ നിന്നു പിടികൂടുന്ന വലിയ ലഹരിക്കടത്താണിത്.
എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ആറാട്ടുവഴിയിൽ ദേശീയപാതയ്ക്ക് സമീപത്തായി അൻഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതിനിടെ പ്രതികയായ അൻഷാദ് എക്സൈസ് ഇൻസ്പെക്ടർ സിപിദിലീപിനെ കത്തിക്കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിൽ ഉദ്യോഗസ്ഥന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്.നിരവധി ക്രിമിനൽ കേസുകളിലും സമാനമായ ലഹരിക്കേസിലും ഉൾപ്പെടെയാളാണ് പ്രതി അൻഷാദെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിശോധനയിൽഎക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് സുധീർ, പ്രിവന്റീവ് ഓഫീസർ പിഅനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്സുലേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ എംആർ. റെനീഷ്, സനൽ സിബിരാജ്, സാജൻ ജോസഫ്, അരുൺ അശോക്, ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.


