തീ പടരാനുള്ള സാധ്യത മുന്നിൽ കണ്ട് സമീപത്തെ കടകളിലെ സാധനങ്ങൾ നാട്ടുകാരും പൊലീസും ചേർന്ന് നീക്കം ചെയ്തത് നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാൻ കാരണമായി

മാന്നാർ: മാന്നാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം (Massive Fire In Mannar Town). സാധന സാമഗ്രികളും പണവും അടക്കം ഒരു കോടി രൂപയോളം നാശനഷ്ടമുണ്ടായി. മൂന്ന് വ്യാപാര സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. അഞ്ച് വ്യാപാര സ്ഥാപനങ്ങൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. തുണികളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും വിറ്റിരുന്ന ദുബായ് ബസാർ, ചലചരക്ക് വ്യാപാരം നടത്തിവന്നിരുന്ന എം എസ്സ് പ്രൊവിഷൻ സ്റ്റോഴ്സ് എന്നീ വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഇതിന് സമീപത്തുള്ള മുറുക്കാൻ കടയ്ക്കുംലോട്ടറ്ററി വിൽപ്പനശാലയ്ക്കും തീ പിടിച്ച് നാശനഷ്ടമുണ്ടായി.

നവകേരളം പ്രസ്, ജിസ് ബുക്ക് സ്റ്റാൾ എന്നിവിടങ്ങളിലെ കംപ്യൂട്ടറും, മെഷീനുകളും കടുത്ത ചൂടിൽ കേടായി. ബഥേൽ എന്റർ പ്രൈസസ്, പ്ലാന്തറ മെറ്റൽസ് എന്നീ കടകളുടെ ഭിത്തിയും തറയും പൊട്ടിപൊളിഞ്ഞു.മൊത്തത്തിൽ ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായിവ്യാപാരികൾ പറയുന്നു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്. പലചരക്ക് കടയുടമ തമിഴ്‌നാട് സ്വദേശി ശരീഫ് കടതുറന്നയുടനെയാണ് തൊട്ടടുത്ത ദുബായ് ബസാറിൽ നിന്നും പലചരക്ക് കടയിലേക്ക് തീ കയറുന്നത് കണ്ടത്. പെട്ടെന്ന് തന്നെ കട മുഴുവനായി അഗ്നി പടർന്നു. ഒന്നും എടുത്തു മാറ്റുവാൻ പോലും കഴിയുന്നതിന് മുമ്പായി കട അഗ്നി വിഴുങ്ങി. 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ശരീഫ് പറഞ്ഞു.

തീ പടരാനുള്ള സാധ്യത മുന്നിൽ കണ്ട് സമീപത്തെ കടകളിലെ സാധനങ്ങൾ നാട്ടുകാരും പൊലീസും ചേർന്ന് നീക്കം ചെയ്തത് നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാൻ കാരണമായി. ദുബായ് ബസാറിലെയും പലചരക്ക്കടയിലെയും സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. 80 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നശിച്ചതായി ദുബായ് ബസാർ ഉടമ ഓച്ചിറ സ്വദേശി സിയാദ് പറഞ്ഞു. കടയിലെയും ഗോഡൗണിലെയും സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ചെങ്ങന്നുർ,മാവേലിക്കര, തിരുവല്ല, ഹരിപ്പാട്, ചങ്ങനാശേരി, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നായി എത്തിയ 11 യൂണീറ്റ് ഫയർഫോഴ്സും, നാട്ടുകാരും, പോലീസും, സിവിൽ ഡിഫൻസ് ഫോഴ്സും ചേർന്ന് രണ്ടര മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നി ഗോളങ്ങൾക്കൊപ്പം വൻ പുകയും മാന്നാറിനെ മണിയ്ക്കൂറുകളോളം സ്തംഭിപ്പിച്ചു. തീ പിടിക്കാനുണ്ടായ കാരണങ്ങൾ ഇനിയും വ്യക്തമല്ല.