എംബിബിഎസിന് പഠിക്കവേ പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായി. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്.
തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചത് പതിനൊന്ന് വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളെജ് സ്വദേശി സുബാഷ്‌കുമാർ (57) നെ പതിനെട്ട് വർഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെയാണ് വിവരം പുറത്ത് പറയുന്നത്. 2013 ൽ ആണ് പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ട്യൂഷൻ അദ്ധ്യാപകൻ ആയിരുന്ന പ്രതി പീഡിപ്പിക്കുന്നത്.
ജനുവരി 2014 വരെ പ്രതി പലതവണകൾ ആയി പീഡനം ആവർത്തിച്ചു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ പഠനം നിർത്തിയിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പിന്നീട് പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു .പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിൽക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓർഡർ )കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു. കൊവിഡ് സമയം ആയതിനാൽ ഓൺലൈൻ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല.
മരുന്നുകൾ കഴിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ അസുഖം ഭേദം ആയിരുന്നു. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായി. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ,അഡ്വ .സുരഭി.പി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ നിയാസ്. പി, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ വിഷ്ണു പി എൽ എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പിഴ തുകയും ഡി എൽ എസ് എ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.


