കോഴിക്കോട് ജില്ലയില്‍ നാദാപുരം പഞ്ചായത്തിലാണ് അഞ്ചാം പനി വേഗത്തില്‍ പടരുന്നത്. അസുഖം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും വാക്സിനെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍.
കോഴിക്കോട്: നാദാപുരത്ത് അഞ്ചാം പനി വ്യാപകമായിട്ടും കുട്ടികൾക്ക് വാക്‌സിന് നൽകാൻ ആളുകൾ മടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. വാക്സിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി നാദാപുരം പഞ്ചായത്ത് മഹല്ല് കമ്മറ്റികളുടെ പിന്തുണ തേടി. ജനസംഖ്യയേറെയുള്ള പഞ്ചായത്താണെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ നാദാപുരം പഞ്ചായത്തിലാണ് അഞ്ചാം പനി വേഗത്തില്‍ പടരുന്നത്. അസുഖം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും വാക്സിനെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. അഞ്ചാം പനിയുടെ വാക്സിനെടുക്കാത്ത 345 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ ഈ കുട്ടികളെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിയിട്ടും പലരും മുഖം തിരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വീടുകള്‍ കയറിയിറങ്ങി വാക്സിന്‍ നല്‍കുന്നുണ്ടെങ്കിലും എഴുപതില്‍ താഴെ കുട്ടികള്‍ മാത്രമാണ് പുതിയതായി വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മഹല്ല് കമ്മറ്റികളുടെയടക്കം പിന്തുണ നാദാപുരം പഞ്ചായത്ത് തേടിയിരിക്കുന്നത്.
വിവിധ മഹല്ല് കമ്മറ്റികളിലെ ഭാരവാഹികളുടെ യോഗം പഞ്ചായത്ത് നാളെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നാദാപുരത്ത് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്. മറ്റു പഞ്ചായത്തുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് നാദാപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
