മീറ്റര്‍ പലിശ സംഘത്തിന്റെ അഴിഞ്ഞാട്ടം; ആക്രമണം നടത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതികള്‍
ഈ കേസിലെ പ്രതികളെ അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തെയും പ്രതികള്‍ ആക്രമിച്ചിരുന്നു. പൊലീസ് സംഘത്തിലെ ഒരാള്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

ആലപ്പുഴ: മീറ്റര്‍ പലിശ സംഘത്തിലെ ക്വട്ടേഷന്‍ സംഘം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണം പിടിച്ചു പറിച്ച കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
മുക്കടയിൽ കാട്ടൂസ് കിച്ചൺ എന്ന ഹോട്ടൽ നടത്തുന്ന വ്യാപാരി റിഹാസിനെ ആഗസ്റ്റ് 24ന് പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയി 24,000 രൂപ പിടിച്ചു പറിച്ചെടുത്ത കേസിലെ പ്രതികളെയാണ് സംഭവം നടന്ന സ്ഥലത്ത് എത്തിച്ചത്.
പത്തിയൂർ കോട്ടയിൽ വീട്ടിൽ ഷിനു എന്ന് വിളിക്കുന്ന ഫിറോസ് ഖാൻ (32), കൃഷ്ണപുരം കുന്നത്ത് വീട്ടിൽ തൊണ്ണാത്തി എന്ന് വിളിക്കുന്ന സജീർ (33), കീരിക്കാട് പുളിവേലിൽ വീട്ടിൽ കരാട്ടേ സെമീർ എന്ന് വിളിക്കുന്ന സെമീർ ബാബു (35), പത്തിയൂർ വാണിയന്റയ്യത്ത് വീട്ടിൽ മുനീർ എന്നു വിളിക്കുന്ന മുഹമ്മദ് മുനീർ (22), കായംകുളം കാഴ്ച കുന്നേൽ വീട്ടിൽ കുട്ടപ്പായി എന്നു വിളിക്കുന്ന കൊച്ചു മോൻ (39) എന്നിവരെയാണ് മുക്കടയിലെ ഹോട്ടലിലും, ഫിറോസ് ഖാന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മുക്കടയിലെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ അതേ ദിവസം തന്നെ ഇവർ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലും യുവാവിനെ കഴുത്തിൽ കത്തി വെച്ച് തട്ടിക്കൊണ്ടു പോയ സംഭവത്തിലും ഇവർക്കെതിരെ കേസുണ്ട്. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ഇടുക്കി ചിന്നക്കനാലിൽ വെച്ച് പ്രതികൾ പോലീസ് അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
കായംകുളം പോലീസ് സ്റ്റേഷനിലെ ദീപക് എന്ന പോലീസുകാരനെ മാരകമായി പരിക്കേൽപ്പിച്ച് കുത്തിക്കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. മുക്കടയിലെ ഹോട്ടൽ വ്യാപാരിയുടെ സ്ഥാപനത്തിൽ ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇവര്‍ കയറി ആക്രമണം നടത്തിയിട്ടുണ്ട്. കായംകുളത്തെ പ്രമുഖ മീറ്റർ പലിശക്കാരനായ ഫിറോസ് ഖാനെതിരെയും ഇയാളുടെ സംഘത്തിനെതിരേയും മീറ്റർ പലിശയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...