2023 ഫെബ്രുവരിയിൽ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. 

തൃശ്ശൂർ‍: തൃശ്ശൂരിൽ 17 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് കോടതി ഒമ്പത് വർഷം കഠിന തടവ് ശിക്ഷ. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമെ ഇയാൾ 31,500 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാൾ മുർഷിദാബാദ് സ്വദേശി ഗുലാം റഹ്മാനെയാണ് (45) കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

2023 ഫെബ്രുവരിയിൽ ഒരു ദിവസം വൈകുന്നേരം വീടിനു പുറകിൽ നിന്നിരുന്ന 17 കാരിക്കു നേരെയായിരുന്നു ഗുലാം റഹ്മാന്റെ അതിക്രമം. ഇയാൾ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുന്നംകുളം പോക്‌സോ കോടതി വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

പീഡനത്തിനിരയായ കുട്ടിയുടെ അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അന്ന് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന യു.കെ ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ ന്യൂഹ്‍മാൻ അന്വേഷണം നടത്തുകയും കെ. ഷിജു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെഎസ്. ബിനോയ് , അഡ്വ. കെ എൻ. അശ്വതി , അഡ്വ. ടി വി. ചിത്ര എന്നിവരും ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ എം.ഗീതയും പ്രവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം