അടുത്തിടെ പുറത്തിറക്കിയ ശീതള പാനീയമായ മില്‍മ ജോയ്ക്ക് വേണ്ടി, മില്‍മ മലബാര്‍ യൂണിയന്‍ പുറത്തിറക്കിയ പരസ്യത്തിലാണ് രണ്ട് കൂട്ടര്‍ക്കും ഇനി അല്‍പം ക്ഷീണം ആവാമെന്ന ധ്വനിയുള്ളത്.
കോഴിക്കോട്: തോട്ടി കൊണ്ടുപോയ വാഹനത്തിന് എ.ഐ ക്യാമറ ഉപയോഗിച്ച് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിനെയും തുടര്‍ന്ന് ബില്‍ കുടിശിക വരുത്തിയതിന്റെ പേരില്‍ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ഊരിയ കെഎസ്ഇബിയെയും ട്രോളി മില്‍മ. അടുത്തിടെ പുറത്തിറക്കിയ ശീതള പാനീയമായ മില്‍മ ജോയ്ക്ക് വേണ്ടി, മില്‍മ മലബാര്‍ യൂണിയന്‍ പുറത്തിറക്കിയ പരസ്യത്തിലാണ് രണ്ട് കൂട്ടര്‍ക്കും ഇനി അല്‍പം ക്ഷീണം ആവാമെന്ന ധ്വനിയുള്ളത്. ഫൈനടിച്ച് ക്ഷീണമായെങ്കില്‍ ഇനിയല്‍പം മില്‍മ ജോയ് ആവാം എന്നാണ് പരസ്യത്തിലെ വാക്യം. കെഎസ്ഇബി നാല്, എംവിഡി രണ്ട് എന്നെഴുതിയ സ്‍കോര്‍ ബോര്‍ഡും നല്‍കിയിട്ടുണ്ട്.
അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി കെഎസിഇബി വാടകക്കെടുത്ത കെ.എല്‍. 18 ക്യൂ. 2693 നമ്പര്‍ ജീപ്പിന് 20,500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിനായിരുന്നു ഇത്. ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്.
ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടമായിരുന്നു ഇത്. പിന്നാലെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മറ്റ് ചില ഓഫീസുകളുടെ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു. എന്നാല്‍ കെഎസ്ഇബിയുടെ വാഹനം എമര്‍ജന്‍സി സര്‍വീസാണെന്നും അതിന് പിഴ ഈടാക്കിയ നടപടി തെറ്റാണെന്നും ഗതാഗത മന്ത്രി പ്രതികരിച്ചിരുന്നു.
Read also: 54,000 വജ്രങ്ങളിൽ തീർത്ത ആഭരണങ്ങൾ; ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പിന് 8 ലോക റെക്കോർഡ്
