തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിന തടവും രണ്ടും മൂന്നും പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവുമാണ് നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി വിധിച്ചത്.
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 25 വര്‍ഷവും രണ്ടും മൂന്നും പ്രതികള്‍ക്ക് 20 വര്‍ഷവും ശിക്ഷ. ഒന്നാം പ്രതിയായ നെയ്യാറ്റിന്‍കര കടവട്ടാരം സ്വദേശി അബ്ദുല്‍ ഗഫൂറിന് (53) 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതിയുടെ സുഹൃത്തുക്കളായ രണ്ടാം പ്രതി നെയ്യാറ്റിന്‍കര മരുത്തൂര്‍ സ്വദേശി ഭുവന ചന്ദ്രന്‍(71), മൂന്നാം പ്രതി നെയ്യാറ്റിന്‍കര കടവട്ടാരം സ്വദേശി ഷാജി(57) എന്നിവർക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി വിധിച്ചു. ജഡ്ജി കെ എം സുജയാണ് വിധിപ്രസ്താവം നടത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികൾ അധികമായി മൂന്നു വര്‍ഷം ശിക്ഷ അനുഭവിക്കണം.

2011 മുതലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങിയത്. കുട്ടി സ്‌കൂളില്‍ കൗണ്‍സിലിങ് സമയത്താണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഒന്നാം പ്രതിയാണ് ആദ്യം പീഡിപ്പിച്ചത്. കുട്ടി ട്യൂഷന് പോയിരുന്ന സ്ഥലത്ത് വെച്ച് രണ്ടാം പ്രതി പീഡിപ്പിച്ചു. ഫാന്‍സി സ്‌റ്റോര്‍ നടത്തിയിരുന്ന മൂന്നാം പ്രതി, കുട്ടി വള വാങ്ങാന്‍ വേണ്ടി കടയില്‍ പോയ ദിവസം പീഡിപ്പിച്ചെന്നുമാണ് മൊഴി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്. വിനോദ്, അഡ്വ. വി.ആര്‍. മായാദേവി എന്നിവര്‍ ഹാജരായി. നെയ്യാറ്റിന്‍കര എസ്എച്ച്ഒ ആയിരുന്ന ബി.എസ്. സജിമോന്‍, എം. അനില്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
