വൈക്കത്ത് പുഴയില്‍ ചാടിയത് ചടയമംഗലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍; മൃതദേഹങ്ങള്‍ കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു.
അരൂർ: വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണ് മൃതദേഹങ്ങൾ ഇന്നു രാവിലെ കണ്ടെത്തിയത്. ഇടയം അനിവിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത അനി (21), ആയുർ നീറായിക്കോട് അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്.
ഇവര്‍ കൊല്ലം ചടയമംഗലത്ത് നിന്നു കാണാതായ പെൺകുട്ടികളാണെന്ന് പൊലീസ് ആണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിമൂന്നാം തീയതി രാത്രിയിലാണ് പെണ്‍കുട്ടികള്‍ വൈക്കത്ത് വച്ച് മൂവാറ്റുപുഴയാറിലേക്ക് ചാടിയത്. ഇന്നലെ മുഴുവൻ അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. പൊലീസ് പാലത്തിന് സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും കണ്ടെത്തി. പിന്നീട് നടന്ന തിരച്ചിലൊടുവിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.