Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Missing head nurse found dead in Thiruvananthapuram
Author
First Published Apr 17, 2024, 10:35 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു കുമാറിനെ കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഹെഡ് നഴ്സാണ് ബിജു കുമാര്‍. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ സമയത്തിനും ജോലിക്കെത്താതായതോടെ ആശുപത്രി അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചു. ഫോണ്‍ വീട്ടില്‍ വെച്ച് പോയതിനാല്‍ ബന്ധുക്കള്‍ക്ക് വിളിക്കാനായില്ല. ഇതോടെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യ ശാലിനിയും അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആയി പ്രവർത്തിക്കുകയാണ്. മൂന്ന് മാസം മുമ്പാണ് ഇവര്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ബിജു കുമാറിന്‍റെ ഇടപെടലിലാണ് ഭാര്യയും അത്യാഹിത വിഭാഗത്തില്‍ എത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. മൂന്ന് തവണ  എന്‍ജിഒ യൂണിയന് ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജുകുമാര്‍ കത്തും നല്‍കിയിരുന്നു. സംഘടനയുടെ ഭാഗത്ത് നിന്നും ഇടപെടലുകളില്ലാത്തത് ബിജുകുമാറിനെ തളര്‍ത്തി. 

ജോലി സ്ഥലത്തുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ധമാണ് മരണകാരണമെന്നാണ് ആരോപണം. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടിലെത്തിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios